Wednesday, October 30, 2013

ബെഡ് സ്പേസ്


പകലുകളില്‍ ഞാന്‍ ഒറ്റയ്ക്കായിരുന്നു, രാത്രികളിലും. ബെഡ് സ്പേസിലെ ആത്മ പാതിയായി ആനിയെത്തിയതോടെ എന്റെ സ്വകാര്യതയ്ക്ക് ഭംഗം വന്നിരിക്കുന്നു. മൊബൈല്‍ ഫോണിലൂടെ കൂടെയുള്ളവരെല്ലാം സ്വകാര്യതയും സന്തോഷവും ഉറങ്ങും വരെ പങ്കിടുന്നു, ഷേർലിക്ക് കസിനും ജൂടിക്ക് ബോസും മീനാക്ഷിക്ക് പാര്‍ദ്നറും, സിത്താരയ്ക്ക് മാഷും അവസാനമെത്തിയ ആനിക്ക് പാക്കിസ്ഥാനിയായ ആലവും കൂട്ടുകാരുണ്ട്.

അന്നുമിന്നുമെന്റെ സ്വകാര്യത എന്റെ തലയിണയിലൂടിറ്റു വീഴുന്ന കണ്ണ് നീര്‍ തുള്ളികളാണ്, അവയെനിക്ക് ഉറക്ക ഗുളിക പോലെയായിരിക്കുന്നു, കരയാതെ ഉറങ്ങാനാവാത്ത അവസ്ഥ. നീളവും കനവുമുള്ള പുതപ്പു ചുരുട്ടി കൈക്കുള്ളിലാക്കി ആച്ച്ചുവിനുമ്മ കൊടുത്ത് മനസ്സില്‍ പാടിയുറക്കുമാദ്യം. അവനുമുറങ്ങിയാല്‍ എന്റെ ആജ്ഞകളെയും കല്പനകളെയും പ്രതിജ്ഞകളെയുമെല്ലാം കാറ്റില്‍ പറത്തി ഓര്‍മ്മകള്‍ പിന്നോട്ട് തന്നെ പായുന്നു. എന്നെ വേദനിപ്പിക്കാനായി ജന്മ ശപഥമെടുത്ത ഏതോ ഒരു സാടിസ്ട്ടിനെ ഓര്‍മപ്പെടുത്തി കൊണ്ട്. അവ പോയി അവസാനം ആ മനുഷ്യനെ തൊട്ടുരുമ്മി നില്‍ക്കുന്നു. എന്റെ വേദന കണ്ണ് നീരായി, തേങ്ങലായി,പിന്നെ ഗദ്ഗദമായി പുറത്തെക്കുയരുംപോഴേക്കും ആനി മൊബൈലിലെ ടോര്‍ച്ചു താഴെക്കടിച്ച്ചു ചോദിക്കും, "സക്കീനാ, നീ കരയുകയാണോ?", ആണെന്നോ അല്ലെന്നോ പറയാതെ ശബ്ദം പുറത്തു കേള്‍ക്കാതിരിക്കാന്‍ പുതപ്പു ചുണ്ടിലമര്‍ത്തി വീണ്ടും കിടക്കും. ഉറക്കം വരാറില്ല.അയല്‍പക്കത്തെ വിജയന്‍ ചേട്ടന്‍ പണ്ട് പറഞ്ഞു കേട്ടിട്ടുണ്ട്, ദൈവം മനുഷ്യന് നല്‍കിയ ഏറ്റവും വലിയ അനുഗ്രഹമാണുറക്കമെന്ന്. അദ്ദേഹത്തിനു ഉറക്കമെയില്ലായിരുന്നുവത്രേ.

ദില്ലി റെയില്‍വേ സ്റ്റേഷനിലെ ജനാലയ്ക്കരികില്‍ ട്രെയിനിനെ തൊട്ടു നില്‍ക്കുന്ന ആ മുഖം എന്നെ മറന്നിത്ര കാലം കഴിഞ്ഞിട്ടും എനിക്ക് മറക്കാന്‍ കഴിയാത്തതെന്തെന്ന് പലവുരു ചോദിച്ചു പരാജയപെട്ട ചോദ്യമാണ്. കഴിഞ്ഞ പ്രാവശ്യവും ഇതുപോലെ നിന്ന് യാത്ര അയച്ചതാണ്, Our baby will be safe at home. You need rest. You need peace. So you go to Shivanandashram and do yoga and take rest there" വീട്ടിലെത്തും മുമ്പേ ഉമ്മച്ചിക്ക് ഇന്‍സ്ട്രക്ഷന്‍ ഉണ്ടായിരുന്നു, എന്നെ ആശ്രമത്തിലെത്തിക്കാന്‍. അന്ന് തന്നെ തിരുവനന്തപുരത്തു കാട്ടാക്കടയില്‍ നെയ്യാര്‍ ഡാമിനടുത്തുള്ള ശിവാന നന്ദാശ്രമത്തില്‍ ഒരു വിധം ചോദിച്ചും പറഞ്ഞുമെത്തി.

അവിടെ സന്യാസികളും സന്യാസിനിമാരുമായി എല്ലാവരും വിദേശീയരായിരുന്നു. കാവിയുടുത്ത ഒരു ജര്‍മന്‍ കാരനായിരുന്നു, നേതാവ്, അദ്ദേഹമെന്നെ മുറിയില്‍ വിളിപ്പിച്ചു സംസാരിച്ചു, ഭര്‍ത്താവ് വിളിച്ചു പറഞ്ഞിട്ടുണ്ടെന്നും ഇവിടെ താമസം ഏര്‍പ്പാടാക്കിയിട്ടുന്ടെന്നും സ്വദേശീയര്‍ എങ്ങിനെ ഉണ്ടെന്നു നോക്കാം എന്നൊക്കെ പറഞ്ഞു. ഉമ്മച്ചി തിരിച്ചു പോന്നു. രാത്രിയില്‍ കുറെ നേരം ഭജനയും ധ്യാനവുമെല്ലാം കഴിഞ്ഞു ഉറങ്ങാന്‍ പോയി. ഒരു വലിയ ഹാളില്‍ എല്ലാവരും ഒരുമിച്ചാണ് ഉറങ്ങുന്നത്, ഓരോരുത്തര്‍ക്കും ബെഡ് ഉണ്ട്, ഒരൊറ്റ മലയാളി പോലുമില്ല. എനിക്കുറക്കം വന്നില്ല.

എങ്ങിനെയോ നേരം വെളുപ്പിച്ചു, ഞാന്‍ സ്വാമിയെ കണ്ടു, എനിക്കീ സാഹചര്യത്തില്‍ ഉറങ്ങാന്‍ വിഷമമാണെന്നും തിരിച്ചു പോകണമെന്നും പറഞ്ഞു. അയാള്‍ സമ്മതിക്കുന്നില്ല. ഇവിടെ തന്നെ അഡ്മിറ്റ്‌ ചെയ്തത് ദല്‍ഹിയിലെ ഹെഡ് ആഫീസില്‍ നിന്നും വിളിച്ചു പറഞ്ഞിട്ടാണ്, അവിടെ നിന്ന് പറഞാലെ ഇവിടെ നിന്നും പോകാന്‍ പറ്റൂ. അയാള്‍ ഡല്‍ഹിയില്‍ വിളിച്ചു, അഞ്ചു മിനിട്ടിനകം ഫോണ്‍ വന്നു, ഒരു കാരണവശാലും എന്നെ തിരിച്ച്ചയക്കരുതെന്ന നിര്‍ദേശവും. ബെഡ് സ്പേസ് മാറ്റി എന്നെ റൂമിലാക്കാനുള്ള പരിപാടിയും നടക്കുന്നുണ്ട്. ബെടിനു ദിവസം ആയിരം രൂപ മതി, പക്ഷെ റൂമിന് രണ്ടായിരത്തി അഞ്ഞൂറ് വേണം. അത് പത്തു ദിവസത്തേക്ക് അഡ്വാന്‍സ് അടച്ചു അര മണിക്കൂറിനു ശേഷം കദീര്‍ വീണ്ടും വിളിച്ചു, അവിടെ തന്നെ നില്‍ക്കണം, എത്ര ചിലവായാലും ഞാന്‍ നോക്കിക്കോളാം എന്നൊക്കെ പറഞ്ഞു.

എനിക്ക് മുറി കാണിച്ചു തന്നു, ഒരു സിംഗിള്‍ കട്ടിലും ചെറിയൊരു മേശയുമുണ്ടായിരുന്നു. എനിക്കാ റൂം കണ്ടപ്പോഴേ പേടിയായി. ഇതുവരെ തനിച്ചൊരു റൂമിലൊറ്റയ്ക്ക് കിടന്നിട്ടില്ല. ഉമ്മച്ചിയോ അനിയത്തിമാരോ സമരം ചെയ്യുന്ന ദിവസം ഉറങ്ങാതെ കഴിച്ചു കൂട്ടുകയാണ് പതിവ്. പണ്ട് ഐ.സി. ഡ.ബ്ലു യുടെ സെമിനാറിന് മദ്രാസില്‍ പോയപ്പോള്‍ പെണ്‍കുട്ടികള്‍ ആരും ഇല്ലാതിരുന്നതിനാല്‍ ഇതുപോലൊരു റൂം എനിക്കായി തരപ്പെടുത്തി തന്നു. പാതിരാത്രിയിലും ഉറങ്ങാതെ ലൈറ്റി ട്ടിരിക്കുന്ന എന്നെ കണ്ടു അടുത്ത റൂമിലെ ചെയര്‍മാന്റെ സഹായി അന്വേഷിച്ചപ്പോള്‍ പേടിയാണെന്ന് പറഞ്ഞു, പിറ്റേന്ന് കൂട്ടുകാര്‍ താമസിക്കുന്ന നാല്പതു ആണ്‍കുട്ടികള്‍ മാത്രമുള്ള ഡോര്‍ മിട്ടരിയിലുരങ്ങേണ്ടി വന്നു. അവര്‍ ഫിറ്റാകുന്നതും വാള് വയ്ക്കുന്നതും ഒക്കെ സഹിച്ചു കഴിച്ചു കൂട്ടി.

സമയം വൈകുന്തോറും എനിക്ക് പേടി കൂടി കൂടി വന്നു. എന്തായാലും എല്ലാരും പിരിഞ്ഞു പോയപ്പോള്‍ ഞാനും എന്റെ പേടിയും മാത്രമായി മുറിയില്‍. ഇത് രണ്ടാം ദിവസമാണ്, ഉറങ്ങാത്ത രാത്രി. മൂന്നു ദിവസം അടുപ്പിച്ചു ഉറങ്ങാതിരുന്നാല്‍ എനിക്ക് വട്ടാകും, അതാലോചിച്ചപ്പോഴേ പകുതി വട്ടായി. കാത്തു കാത്തിരുന്നു ഒരു വിധം നേരം വെളുത്തു. ധ്യാനവും, യോഗാ ക്ലാസും രാവിലെയും വൈകിട്ടുമുണ്ട്. രാവിലെ കുഴപ്പമില്ല, നിശബ്ധമായ കുറെ പ്രാര്‍ത്ഥനകളാണ്, ജര്‍മന്‍ സ്വാമിയാണ് നേതൃത്വം കൊടുക്കുന്നത്. അദ്ദേഹം അര്‍ദ്ധ പത്മാസനത്തിലാണ് ധ്യാനത്തിനിരുന്നത്, നേരത്തെ സുധീര്‍ മാഷിന്റെയടുത്തു നിന്ന് യോഗ പഠിച്ചതിനാല്‍ എനിക്ക് പത്മാസനത്തിലിരിക്കാന്‍ വിഷമമില്ലായിരുന്നു. ശീലമാക്കാന്‍ നമസ്കാര ശേഷമുള്ള പ്രാര്‍ഥനകള്‍ രാവിലെ പത്മാസനത്തിലിരുന്നു ചെയ്തും പോന്നു.ധ്യാനാവസാനം സ്വാമി എന്നെ വിളിച്ചു അഭിനന്ദിച്ചു,"You are something special, I noticed you from the beginning".

അതിനു ശേഷമുള്ള യോഗാ ക്ലാസ് ഞെട്ടിക്കുന്നതായിരുന്നു. അവിടെ പഠിക്കാനായി വരുന്ന സന്ദര്‍ശകരധികവും ഒന്നോ രണ്ടോ ആഴ്ചത്തെ യോഗ കോഴ്സിനു വരുന്നവരാണ്, അവര്‍ക്ക് വേണ്ടിയുള്ള ക്രാഷ് കോഴ്സ് ആണ് ഭൂരിഭാഗവും. ഇതിനുള്ളില്‍ ബേസിക് യോഗ മുതല്‍ ഹലാസനവും സൂര്യ നമസ്കാരവുമെല്ലാം പഠിച്ചിരിക്കണം. സര്‍വാംഗാസനം ചെയ്യാന്‍ ശ്രമിക്കുന്ന ശിഷ്യന്റെ കാലു മുകളിലേക്ക് വലിച്ചു കൊടുത്തും പിന്നീട് ഹലാസനത്തിലേക്ക് ആ കാലു വളച്ചു തല വഴി താഴെ മുട്ടിക്കുന്നതുമെല്ലാം കണ്ടപ്പോള്‍ ഞാന്‍ ദൈവത്തിനു സ്തുതി പറഞ്ഞു, എനിക്കിത് തനിയെ ചെയ്യാമല്ലോ എന്നോര്‍ത്തു. അവിടെയും പ്രശ്നമൊന്നുമില്ലാതെ രക്ഷപെട്ടു.

അടുത്തതും ധ്യാനം എന്ന് തന്നെയാണ് പേര്. ഒരു വിദേശി സ്ത്രീ എന്തൊക്കെയോ പറഞ്ഞു തരും, അത് കൂടെയുള്ളവര്‍ ഉറക്കെ ഏറ്റു പറയുക.അവര്‍ പറയുന്നത് മലയാള ഭാഷയാണ്‌, അവര്‍ക്ക് പോലും അറിയില്ലാത്തത് ഞാനേറ്റു പറയുക. എനിക്ക് വല്ലാതെ വീര്‍പ്പു മുട്ടുന്നത് പോലെ, ഞാനെഴുന്നേറ്റു പുറത്തേക്കിറങ്ങി. പുറത്താരുമില്ല, വിശാലമായ പ്രകൃതി മനോഹാരിത,ഞാനതാസ്വടിച്ഛങ്ങിനെ നടന്നു, കുറെ ദൂരെ കല്ല്‌ കൊണ്ട് കേട്ടിയിരിക്കുകയാണ്, അത് ഡാമിലേക്കുള്ള കവാടമാണ്, ചുറ്റും നോക്കിയപ്പോള്‍ ഒരു ചെറിയ വാതില്‍ കണ്ടു, ഞാന്‍ അതിലൂടെ നുഴഞ്ഞു വെള്ളത്തിലിറങ്ങി, അടുത്തു കണ്ട ഒരു പാറയിലിരുന്നു. കുറെ കഴിഞ്ഞപ്പോള്‍ സെക്യൂരിറ്റി ആരെയൊക്കെയോ കൊണ്ട് വന്നു എന്നെ കാട്ടി കൊടുക്കുന്നു. അവര്‍ എന്നെ വിളിച്ചു കൊണ്ട് പോയി. അതോടെ ഞാന്‍ അവിടുത്തെ നോട്ടപുള്ളിയായി.

റൂമിലേയ്ക്ക് താമസം മാറിയത് കൊണ്ടാവാം അവിടുത്തെ അന്തേവാസികളായ ചില മലയാളികള്‍ എന്നെ ശ്രദ്ദിക്കാനും കമന്റു പറയാനും തുടങ്ങിയിരുന്നു. അവരാണ് പൂജകള്‍ക്കും മന്ത്രങ്ങല്‍ക്കുമെല്ലാം നേതൃത്വം കൊടുത്തിരുന്നത്.രാത്രി ഉറങ്ങുന്നതിനു മുമ്പ് ഒരിക്കല്‍ കൂടി ധ്യാനവും ക്ലാസുമുണ്ട്, സ്വാമിജിയുടെ നേതൃത്വത്തില്‍. അന്ന് ഇരിക്കാന്‍ മുമ്പില്‍ സീറ്റ് കിട്ടിയില്ല, പുറകില്‍ മലയാളികളായ ആ പുരുഷന്‍ മാര്‍ക്ക് സമീപമാണ് ഇരിക്കേണ്ടി വന്നത്.അവർ പറഞ്ഞത് മുഴുവനും എനിക്കിഷ്ടമില്ലാത്തതായിരുന്നു.

ഒരു വിധം അവസാനിക്കും വരെ അവിടെ ഇരുന്നു, ഞാന്‍ മുറിയിലേക്കോടി. പറയാന്‍ പോലും ആരുമില്ല. കതകു കുറ്റിയിടാനായി നോക്കിയപ്പോള്‍ ഞെട്ടി പോയി, എന്റെ വാതിലിന്റെ കൊളുത്ത് ആരോ അഴിച്ചെടുത്തിരിക്കുന്നു. അവിടെ കൊളുത്തിരുന്ന ഒരു അടയാളം മാത്രമുണ്ട്, നേരത്തെ കേട്ടവയെല്ലാം എന്റെ കാതില്‍ പ്രതിധ്വനിക്കുന്നു, ഒന്നും ചെയ്യാനില്ല. ഞാന്‍ താഴെ സ്വാമിയുടെ മുറിയുടെ അടുത്തെത്തി. പക്ഷെ സ്വാമി രാത്രി സന്ദര്‍ശകരെ അനുവദിക്കില്ലത്രേ. പുറത്തു നിന്ന സെക്യൂരിറ്റിയോട് സംഭവം പറഞ്ഞു, അയാള്‍ രാവിലെ ആശാരിയെ വിളിച്ചു ശരിയാക്കാം എന്ന് പറഞ്ഞു, ഞാന്‍ ഇന്നെങ്ങനെ ഉറങ്ങും? എന്തായാലും റൂമില്‍ പോകുന്ന പ്രശ്നമേയില്ല, എന്നെ അശ്ലീലം പറഞ്ഞ ഓരോ മുഖങ്ങളും മനസ്സില്‍ കൂടുതല്‍ ഭീകരതയോടെ തെളിഞ്ഞു വന്നു.അന്നും ഉറങ്ങാതെ ഞാന്‍ ഇരുന്നും നടന്നും കഴിച്ചു കൂട്ടി.

പ്രഭാതത്തിലുള്ള കര്മ്മങ്ങളിലെല്ലാം പങ്കെടുത്തു. പതിനൊന്നു മണിയായപ്പോള്‍ ധ്യാനത്തിന് പോകണം. അതൊരു വലിയ പ്രശ്നം തന്നെയാണ്. ഇന്നവര്‍ പറയുന്നത് "ഗണേശായ നമഃ" എന്നാണെന്ന് തോന്നി. ഫോണില്‍ കദീര്‍ വിളിച്ചു നിര്‍ദ്ദേശിച്ചിരുന്നു, യോഗ പഠിക്കുന്നതിനിടെ ചിലപ്പോള്‍ അവര്‍ ഹിന്ദു സൂക്തങ്ങളൊക്കെ ഒരുവിട്ടാല്‍ ഇഷ്ടമില്ലെങ്കിലും അവയൊക്കെ അനുകരിച്ചേക്കണം. ഹിന്ദു പാരമ്പര്യവും സംസ്കാരവും ഭാരതീയ സംസ്കാരത്തിന്റെ ഭാഗമാണ്, അതിനോട് തോന്നുന്ന ആദരവ് ഓരോ ഭാരതീയന്റെയും ആത്മീയതയുടെ ഭാഗമാണ്. അവയെ കുറിച്ചു അറിയുകയും പഠിക്കുകയും ചെയ്യുക എന്നതും എനിക്കിഷ്ടമുള്ള ഒന്നാണ്. എങ്കിലും ഏതെങ്കിലും വ്യക്തിക്കോ രൂപത്തിനോ സങ്കല്പത്തിണോ മുമ്പില്‍ നമിക്കുക എന്നത് എന്റെ ഏകദൈവ വിശ്വാസത്തിനെതിരാണ്.

ഭര്‍ത്താവിനു വേണ്ടിയായാലും എന്റെ സമാധാനത്തിനു വേണ്ടിയായാലും എനിക്കതിനു കഴിഞ്ഞില്ല. ഞാന്‍ നിശ്ശബ്ദത പാലിച്ചു. അടുത്തതായി അവര്‍ പരയാനാഗ്രഹിച്ച്ചത് "ഓം ശാന്തി" എന്നാണു. പക്ഷേ അവര്‍ വിളിച്ചു പറയുന്നത് "ഓം ചന്തി" എന്നാണു. കൂടെയുള്ളവര്‍ ഏറ്റു പറയുന്നു. സംയമനം പാലിക്കാന്‍ പരമാവധി ശ്രമിച്ചു ചെവി പൊത്തി ഞാനിരുന്നു. വിദേശീയർ നമ്മളെ ഒരുപാട് ചൂഷണം ചെയ്തിട്ടുണ്ട്. യോഗയും ധ്യാനവുമെല്ലാം ഇന്നവർ കച്ചവട ലാഭത്തിനായി ഉപയോഗിക്കുമ്പോൾ, അവരുടെ നാവിനു വഴങ്ങാത്ത മന്ത്രങ്ങൾ ഏറ്റു ചൊല്ലാൻ എനിക്കായില്ല. ഓം ശാന്തി എന്ന് ശരിയായ രൂപത്തിലാണവർ പറഞ്ഞിരുന്നതെങ്കിൽ അതുച്ചരിക്കാൻ എനിക്ക് വിഷമമില്ലായിരുന്നു. ഇസ്ലാം എന്നാ വാക്കിന്റെയും അർഥം ശാന്തി അഥവാ സമാധാനം എന്ന് തന്നെയാണ്. അവസാനം ഞാന്‍ എഴുന്നേറ്റു പറഞ്ഞു.It is not Om chandi, it is Ohm Shanthi, and it is the most sacred mantra of India's ancient religion and it must come from the depth of our soul when we pronounce it".

ഇത് പറഞ്ഞു ഞാൻ ഇറങ്ങി നടന്നു. എന്റെ മുറിയിൽ പോയി ബാഗെടുത്തു വന്നു. ഒന്നും നോക്കിയില്ല. ആശ്രമത്തിന്റെ പൊക്കത്തിലുള്ള മതിൽകെട്ടിൽ നിന്നും ഒറ്റ ചാട്ടം. ആരും കണ്ടില്ല. കുറെ ആണ്‍കുട്ടികൾ മരം കയറുന്നതും എന്തൊക്കെയോ പറിക്കുന്നതും കണ്ടു. അവരോടു വഴി ചോദിച്ചു. അവർ എന്നെ അഗസ്ത്യമലയുടെ താഴെയുള്ള തടാകത്തിനടുത്ത് എത്തിച്ചു. അവിടെ സ്ത്രീകളായിരുന്നു, വഞ്ചി തുഴഞ്ഞിരുന്നത്. വഞ്ചിയിൽ കയറിയിരുന്ന എനിക്ക് അഗസ്ത്യ മലയിൽ പോകണം എന്നുണ്ടായിരുന്നു.പ്രൊഫ. മധുസൂദനൻ നായരുടെ കവിതയിലൂടെ ചിരപരിചിതനായിരുന്ന അഗസ്ത്യ മുനിയെ കാണാൻ കിട്ടുന്ന അവസരം പാഴാക്കെണ്ടെന്നു കരുതി. പക്ഷേ അവിടെ പോകാൻ നാല്പത് ദിവസം നോമ്പ് നോൽക്കണമത്രേ. എന്നാലും സ്ത്രീകൾക്ക് അവിടെ പോകാനാവില്ലെന്നവർ പറഞ്ഞു. ഞാൻ തിരിച്ചു പോന്നു.

ഇനി ആശ്രമത്തിലേക്കില്ല. കണ്ട വഴിയിലൂടെല്ലാം നടന്നു. ആലുവയിലെത്തണം. എപ്പോഴാണ് ബസ് കിട്ടുകയെന്നറിയില്ല. ഒരു ടാക്സി വരുന്നു. ഞാൻ അതിൽ ചാടി കയറി. ആലുവയിലെത്തണം എന്ന് പറഞ്ഞു. അയാൾ യാത്രയായി. വണ്ടി കുറെ ദൂരെ ഓടി കഴിഞ്ഞപ്പോൾ, അതാ വഴിയിൽ പോലീസ് തടഞ്ഞു നിർത്തുന്നു. രാത്രി വീട്ടിൽ കിടന്നുറങ്ങിയാലും കണ്ണ് തുറക്കുമ്പോൾ എന്റെ പേരിൽ കേസ് എന്ന് പറഞ്ഞ പോലെ എവിടെ ചെന്നാലും പോലീസ്. അവർ എന്നേയും ബാഗും സൂക്ഷിച്ചു നോക്കി. വണ്ടിക്കാരനോട് വിട്ടോളാൻ പറഞ്ഞു. എന്നെ സ്റ്റെഷനിലേക്കും കൊണ്ട് പോയി. .

ഞാൻ ആശ്രമത്തിൽ നിന്നും ചാടിയ ഉടനെ അവർ പൂജപ്പുര സ്റ്റെഷനിലേക്ക്‌ വിളിച്ചു വിവരം പറഞ്ഞിരുന്നു, എന്റെ ലക്ഷണങ്ങൾ അടക്കം. എന്നെ സ്വീകരിക്കാനാണ്‌ പോലീസ് കാത്തു നിന്നത്. അവർ എന്നോട് കുറെ ചോദ്യം ചോദിച്ചു. യോഗ പഠിക്കാൻ ആണു ആശ്രമത്തിൽ പോയതെന്നും ഭര്ത്താവ് അയച്ചതാണെന്നുമെല്ലാം ഞാൻ സത്യം പറഞ്ഞു. അവർ എന്നോട് യോഗ ചെയ്തു കാണിക്കാൻ ആവശ്യപ്പെട്ടു. ആദ്യം വിസമ്മതിച്ചെങ്കിലും എനിക്ക് സൂര്യ നമസ്കാരമെല്ലാം കാണിക്കേണ്ടി വന്നു. അമ്മയെ വിളിച്ചു അറിയിച്ചിട്ടുണ്ട്. വന്നു കൊണ്ട് പൊയ്ക്കോളും. പാവം ഉമ്മച്ചി ഇതെത്രാമത്തെ പ്രാവശ്യമാണ്. എന്ത് ചെയ്യാം? ഞാനല്ലല്ലോ തെറ്റുകാരി. എനിക്ക് ചുറ്റുമുള്ള വ്യവസ്ഥിതി അല്ലേ. ഞാൻ ആശ്വസിച്ചവിടെ കുത്തിയിരുന്നു. .

പറന്നെത്തിയത്‌ പോലെ ഉമ്മച്ചി സമയത്തിനു തന്നെ വന്നു. വീട്ടിലെത്തിയ ഉടൻ കദീർ ഫോണ്‍ ചെയ്തു. ഇനി ഡൽഹിയിലേക്കു വരേണ്ട. അന്ന് കണ്ട മുഖം ഇന്നേവരെ കണ്ടിട്ടില്ലെങ്കിലും എന്നെ ഇന്നും വേദനിപ്പിച്ചു കൊണ്ടേയിരിക്കുന്നു. ഇതെല്ലാം ആലോചിച്ചപ്പോഴേക്കും കരച്ചിൽ കൊണ്ട് ബെഡ് സ്പേസ് കുലുങ്ങാൻ തുടങ്ങി. ആനിയിറങ്ങി ലൈറ്റിട്ടു.

Friday, October 15, 2010

ഇന്റര്‍വ്യൂ

ഇതിനിടെ ഖലീലിനെ കണ്ടു. അയാള്‍ എന്റെ ഒരു കക്ഷി ആയിരുന്നു. കളമശ്ശേരി പോലീസ് സ്റ്റേഷനില്‍ തുടങ്ങിയ ഒരു പരാതിയില്‍ നിന്ന് എക്സ്ട്രടിഷന്‍ വരെ എന്നെ പഠിപ്പിച്ച കക്ഷി. ഇന്ത്യയും യു.എ.ഇ യും തമ്മില്‍ എക്ഷ്ട്രഡിഷന്‍ കരാരുണ്ടാക്കിയതിനു ശേഷം ആദ്യമായി ഒരുപക്ഷെ എക്ഷ്ട്രഡിഷന്‍ വാറണ്ട് അബുധാബി എമ്ബസിയിലെക്കയച്ചത് കളമശ്ശേരി പോലീസ് സ്റെഷനില്‍ നിന്നായിരിക്കാം. വ്യക്തമായ ഒരു പ്രീസീടന്റ്റ് പോലുമില്ലാതെ ആയിരത്തി തൊള്ളായിരത്തി എഴുപതുകളിലെങ്ങോ കല്‍കത്ത ഹൈകോടതിയുടെ ഒരു വിധിയില്‍ വന്ന പ്രോസീജ്യരിന്റെ അടിസ്ഥാനത്തിലാണ് കേസ് ചെയ്തത്.അയക്കേണ്ട കോടതിക്കും ഉത്തരവിടെണ്ട സി.ഐ ക്കും അറിയില്ല, ഇതിന്റെ നടപടി ക്രമം. ഇന്റര്‍നെറ്റില്‍ നിന്ന് കിട്ടിയ വാര്‍ത്താ ശകലത്തിന്റെയും എ.ഐ. ആര്‍ റിപ്പോര്‍ട്ട് കൊപ്പിയുടെയും അടിസ്ഥാനത്തില്‍ ഒരു വിധം വാരന്ടു അയപ്പിച്ച്ചു. പക്ഷെ പ്രതി അയാളുടെ അനന്തിരവന്‍ തന്നെയായിരുന്നതിനാല്‍ നാട്ടില്‍ വന്ന സമയത്ത് പിടി കൂടിയത്രേ.

തുച്ചമായ ഫീസിനു ഇത്രയൊക്കെ ചെയ്ത വക്കീലല്ലേ. അതാവും കാണാന്‍ വന്നത്. അയാളുടെ കൂട്ടുകാരന്‍ ഒരു ഈജിപ്ഷ്യന്‍ അലാ അലിയെ പരിചയപ്പെടുത്തി തന്നു. ആ പരിചയത്തിലൂടെ ഒരു വനിതാ വക്കീല്‍ ദുബായിലെ പ്രശസ്തമായ എമിരെട്സ് അഡ്വക്കെട്സില്‍ ഒരു ഇന്റര്‍വ്യൂ തരപ്പെടുത്തി.

അപ്പോഴാണ്‌ അറബികളെ ആദ്യമായി അടുത്തു കാണുന്നത്. ഇന്റര്‍വ്യൂ പാനലില്‍ ഉണ്ടായിരുന്ന അറബികലെല്ലാം അടി മുതല്‍ മുടി വരെ വെള്ള വസ്ത്രം കൊണ്ട് മൂടിയിരുന്നുവെങ്കിലും കൂട്ടത്തിലുണ്ടായിരുന്ന ആംഗലേയ വനിതയ്ക്ക് പേരിനു മാത്രമേ വസ്ത്രമുണ്ടായിരുന്നുള്ളൂ. സ്ത്രീ ഉദ്യോഗാര്‍ത്ഥിക്ക് ദുബായില്‍ യോഗ്യതയോടൊപ്പം അല്ലെങ്കില്‍ അതിലേറെ വസ്ത്രത്തിലെ അല്പത്വ്വും ഒരു മാനദണ്ടമാണെന് അന്നെനിക്ക് മനസ്സിലായില്ല.

പൌരത്വത്തിലും ഭാഷയിലും ഇംഗ്ലീഷു കാരനല്ലെങ്കിലും ഇന്ത്യന്‍ വക്കീല്‍ പഠിക്കുന്ന നിയമം ഇംഗ്ലീഷു കാരന്റെ അതെ കോമണ്‍ ലോ തന്നെയാണ്. എന്നാല്‍ ദുബായില്‍ കോമണ്‍ ലോ അനുസരിച്ചല്ല വിധി നടപ്പാക്കുന്നത്. എന്നാലും അറബി വക്കീലന്മാര്‍ ക്രിമിനല്‍ സിവില്‍ വിഷയങ്ങളെ കുറിച്ചൊക്കെ ചോദിച്ചു, അറിയാവുന്നതൊക്കെ പറഞ്ഞു പോന്നെങ്കിലും അവരുടെ പ്രതികരണത്തില്‍ നിന്ന് അതൊരു പ്രഹസനം മാത്രമാണെന്ന് മനസ്സിലായിരുന്നു.

അടുത്ത ഇന്റര്‍വ്യൂ അജ്മാനിലായിരുന്നു. പോകും വഴി നാസറിക്ക പറഞ്ഞു, നീ ഇനി അജ്മാനിലും ഷാര്‍ജയിലുമോന്നും സി.വി.അയയ്ക്കണ്ട. ദൂരം കുറവാണെങ്കിലും അവിടെ എത്തിപ്പെടാന്‍ ചിലപ്പോള്‍ ദിവസത്തിന്റെ പകുതി ഭാഗവും തികയാതെ വരും. അതുകൊണ്ട് സീറോ ഫോര്‍ ഉള്ള നംബരില്‍ മാത്രം അയച്ചാല്‍ മതി.

എനിക്ക് സന്തോഷമായി. അത്രയും കുറച്ചു സി. വി. അയച്ചാല്‍ മതിയല്ലോ. അജ്മാനും ഷാര്‍ജയുമെല്ലാം യു.എ. ഇ.യുടെ വെവ്വേറെ എമിരേറ്റ്സ് അല്ലെങ്കില്‍ സ്റ്റെറ്സുകളാണ്. അബുധാബി, റാസ്‌-അല്‍-ഖൈമ, ഫുജൈറ,ഉം-അല്‍-ഖുവൈന്‍, അജ്മാന്‍, ഷാര്‍ജ, ദുബായ് എന്ന ഏഴു എമിറെട്ട്സ്കള്‍ ചേരുന്നതാണ് യു.എ.ഇ.

ഇന്റര്‍വ്യൂ കാര്യമായി നടന്നു, ഭാഗ്യത്തിന് ബോസ് ഉണ്ടായിരുന്നു. അയാള്‍ പറഞ്ഞു, ഇവിടെയുള്ള ജോലി ടെലിഫോണ്‍ ഓപ്പരെട്ടരുടെയും ട്ടൈപ്പിസ്ടിന്റെയും ഒക്കെയാണ്, ഇതൊരു ട്രെടിംഗ് കമ്പനിയാണ്, ഈ ജോലി തനിക്കിഷ്ട്ടമാകുമോ എന്നറിയില്ല. ഞാനെന്റെ ഒരു ഫ്രണ്ടിനു തന്റെ നമ്പര്‍ കൊടുക്കാം. അയാള്‍ വിളിക്കും.

ഇവിടെയും ഇറങ്ങാന്‍ നേരം ഒരു പരിചയക്കാരന്‍ വന്നു പെട്ടു. അയാള്‍ എന്റെ ബന്ധു വായിരുന്നുവെങ്കിലും പരിചയത്തിനു ശേഷമാണ് ആ വിവരം അറിഞ്ഞതെന്നതിന്നാല്‍ പരിചയക്കാരന്‍ ആയി മാത്രം നില കൊണ്ടു. നാസരിക്കയുമായി കുറെ നേരം കുശലം പറഞ്ഞു, തിരിച്ചും പോരും വഴി ഞാന്‍ പറഞ്ഞു, "നമുക്കിനി മലയാളികളില്ലാത്ത ഓഫീസില്‍ ഇന്റര്‍വ്യൂവിനു പോയാല്‍ മതി".

അതിനു നീ ഏതെങ്കിലും പുതിയ ഗ്രഹം തന്നെ കണ്ടുപിടിക്കേണ്ടി വരും, എന്നിട്ട് ആദ്യം നീ തന്നെ ജോലിയും നേടണം. അപ്പോഴും ആദ്യത്തെ ആള്‍ മലയാളി തന്നെ ആയിരിക്കും. പന്നെ യു.എ.യിലെ പ്രവാസികളില്‍ ഏറിയ പങ്കും ഇന്ത്യ കാരാണെന്നും അതില്‍ തന്നെ അറുപതു ശതമാനത്തിലധികവും മലയാളികലാനെന്നുമൊക്കെ പറഞ്ഞു, നാസറിക്ക പോരുന്ന വഴി.

വൈകുന്നേരമായപ്പോള്‍ അജ്മാനിലെ ബോസിന്റെ സുഹൃത്ത് വിളിച്ചു. പക്ഷേ, അദ്ദേഹത്തിന്‍റെ കമ്പനിയില്‍ ഇന്റര്‍വ്യൂവിനു അങ്ങോട്ട്‌ ചെല്ലെണ്ടാത്രേ. നാളെ രാവിലെ അയാള്‍ ഇങ്ങോട്ട് വരാമെന്ന്. ഇതുമൊരു പക്ഷേ ഇന്റര്‍വ്യൂവിന്റെ ഭാഗമാകുമെന്ന് കരുതി ഞാന്‍ സമ്മതിച്ചു. ഇനി ഇന്ടര്‍വ്യൂവിനായാലും ഒറ്റയ്ക്ക് തന്നെ പോകണം.

അജ്മാന്‍ ഷാര്‍ജ ഇന്റര്‍വ്യൂ നാസറിക്കയുടെ ജോലിയെ ബാധിക്കാന്‍ പാടില്ല. എന്തായാലും അയാള്‍ വരട്ടെ, വന്നു റിസള്‍ട്ട് അറിഞ്ഞിട്ടു പറഞ്ഞാല്‍ മതി എല്ലാവരോടും. ഇപ്പൊ ഓരോന്ന് കഴിഞ്ഞു വരുമ്പോഴും എന്തായി എന്നാ ചോദ്യം തന്നെ അരോചകമായി തുടങ്ങി. എന്നെ ഒന്നിനും കൊള്ളില്ലാത്തത് എന്ന തോന്നലല്ലാതെ മറ്റൊന്നും ഈ ഇന്റര്‍വ്യൂ തരുന്നില്ല.

വക്കീലാവുക എന്ന ജീവിത ലകഷ്യവുമായി നടന്ന കാലത്ത് ഒരു ടെസ്റ്റ് പോലും എഴുതാത്ത ഞാന്‍ പത്താം ക്ലാസ് പോലും പാസാകാത്ത ഇവിടുത്തെ ബോസുമാരുടെ മുമ്പില്‍ സര്‍ട്ടിഫിക്കറ്റും നീട്ടി ഓച്ച്ചാനിച്ച്ചു നില്‍ക്കുകയും ഇതൊന്നും ഞങ്ങള്‍ക്ക് ഒന്നുമല്ല എന്ന ഭാവത്തില്‍ പുച്ച്ചത്തോടെ അവലോകനം ചെയ്യുകയും ചെയ്യുന്ന അവസ്ഥ ഓര്ക്കുമ്പോള്‍ ഓടിപ്പോരാന്‍ പലവട്ടം തോന്നിയിട്ടുണ്ട്.

പക്ഷേ പാടില്ല, ആര് വര്ഷം മോമ്പ് ഇത് പോലൊരു വിസിറ്റിംഗ് വിസയില്‍ വന്നു മൂന്നു ദിവസത്തിനുള്ളില്‍ മൂന്ന് ജോലി തരപ്പെട്ടിട്ടും "വേണ്ട, അറബിയുടെ ലക്ഷത്തെക്കാലും വലുതാണ്‌, എനിക്കെന്റെ ഹൈക്കോടതിയിലെ ആയിരം രൂപ" എന്ന് പറഞ്ഞു ഓടിയ കടം ഇന്നും വീട്ടിയിട്ടില്ല. ഇന്ന് പണ്ടത്തെത് പോലല്ല.എനിക്കൊരു കുഞ്ഞുണ്ട്‌, അതിനെ വളര്‍ത്തണം.

ഒന്നിനോടുമുള്ള കടപ്പാടോ പ്രതിബദ്ധതയോ ഓര്ക്കാതെ മക്കളോടുള്ള ഉത്തരവാദിത്വം ഗര്ഭാപാത്രത്തോടൊപ്പം ദൈവം സ്ത്രീക്ക് നല്‍കിയ കടമയാകാം. അവിടെ ഫിലിപ്പീനിയും മലയാളിയും സുടാനിയുമെല്ലാം ഒരുപോലെയാണ്. പ്രസവിച്ചു പോയ കുഞ്ഞിനെ വളര്‍ത്താന്‍ വേണ്ടിയാണ്, ഭൂരിഭാഗം ഗര്‍ഭപാത്രങ്ങളും ഇവിടെ വില്‍ക്കപ്പെടുകയും പണയപ്പെടുത്തുകയും ചെയ്യുന്നത്. ഉപേക്ഷിച്ചു പോയ ഭര്‍ത്താവിനെ കുറിച്ചോര്‍ക്കുമ്പോള്‍ അതുപോലുള്ള ഒരുപാട് ഭര്‍ത്താക്കന്മാരെ കാണുമ്പോള്‍ എട്ടും പൊട്ടും തികയാത്തതെങ്കിലും എന്റെ മകനോട്‌ നിശ്ശബ്ദം ഞാന്‍ കണ്ണീരു ചാലിച്ചു മന്ത്രിക്കാറുണ്ട്, "മകനേ നിന്ടച്ച്ചനൊരു മിഥ്യ മാത്രമാണെന്ന് വളരുമ്പോള്‍ അമ്മ പറഞ്ഞാല്‍ അന്ന് നീ എതിര്‍ക്കരുത്, അതാണ്‌ സത്യം, അമ്മ മാത്രമാണ് സത്യം. സാഹചര്യമെന്ന അനുപാതത്തെ തുല്യമാക്കാന്‍ അമ്മ ഇട്ടു തരുന്ന ഈ സ്ഥിരത മാത്രമാണ് അച്ചന്‍ എന്ന നിര്‍വചനത്തെ നീ എങ്കിലും അമ്ഗീകരിച്ച്ചേ മതിയാകൂ.നീ ആണായിരിക്കാം. . അവകാശങ്ങളില്ലാത്ത ആശ്രയമില്ലാത്ത അംഗീകാരമില്ലാത്ത അനാഥരായ ഒരുപാടമ്മമാരുടെ കണ്ണീരാണ് കുഞ്ഞേ, സ്ത്രീ സ്വാതന്ത്ര്യത്തെ നഖശിഖാന്തം എതിര്‍ക്കുന്ന നിന്ടമ്മയെ കൊണ്ടും ഇത് പറയിക്കുന്നത്".

അവനതു മനസ്സിലായി എന്ന് തോന്നുന്നു. രണ്ടു വയസ്സ് തികയും മുമ്പ് ചുമരില്‍ തൂങ്ങുന്ന പപ്പയുടെ ഫോട്ടോ നോക്കി കരയാറുള്ള എന്നോടവന്‍ പറഞ്ഞു, "മമ്മീ, ആച്ചൂന്റെ പപ്പാ താഴേക്കു ഇറങ്ങി വരണ്ട. അവിടെ നിന്ന് നമുക്ക് കണ്ടാല്‍ മതി".
പിന്നീട് എന്റെ ദുബായ് യാത്രക്കിടയില്‍ കുഞ്ഞു കണ്ടു വിഷമിക്കാതിരിക്കാന്‍ വീട്ടുകാരതിനെ എടുത്തു എവിടെയോ ഒളിച്ചു വെച്ചു. തിരിച്ചു വന്നു പൊടി തട്ടി അതിനു മുമ്പില്‍ നിന്ന് വീണ്ടും കരയുന്ന എന്നെ നോക്കി അവന്‍ തന്നെ പിന്നെ പറഞ്ഞു, "വലിച്ചെരിഞ്ഞൂടെ മമ്മിക്കീ ഫോട്ടോ, ഇനിയും ഓര്‍ത്തോണ്ടിരുന്നു കരയണോ".

ശരിയാണ്, പക്ഷെ ഞാന്‍ പറഞ്ഞു, "മമ്മി മറന്നാലും നീ ഓ ര്ക്കണം മോനെ, ഇത് നിന്റെ പപ്പയാണ്‌" ഇരുപത്തേഴാം രാവിലും ബ്രാത്തു രാവിലുമെല്ലാം പപ്പയുടെ ആയുസ്സിനും ആരോഗ്യത്തിനും വേണ്ടി പ്രാര്‍ത്ഥിക്കാന്‍ നിര്‍ബന്ധിക്കുമ്പോള്‍ അവന്‍ കയര്‍ക്കാന്‍ തുടങ്ങിയിരിക്കുന്നു. അങ്ങിനെ ആര്‍ക്കെങ്ങിലും ആയുസ്സും ആരോഗ്യവുമുണ്ടായിട്ടു എനിക്കെന്തിനാ, എന്നെ കാണണമെന്ന് ഈ പപ്പക്കൊരിക്കലും തോന്നിയിട്ടില്ലല്ലോ. മമ്മിക്കു വേറെ പണിയൊന്നുമില്ലല്ലോ, പ്രാര്‍ത്ഥിച്ചും കരഞ്ഞുമിരുന്നോ.

എനിക്കെന്തു ചെയ്യാനാകും, അവന്റെ കുഞ്ഞു നീതിക്ക് പോലും ന്യായീകരിക്കാനാകാത്ത തെറ്റ് ചെയ്ത പപ്പയെ അവനിലെക്കടുപ്പിക്കാന്‍ എന്ത് കഥ ഞാന്‍ പറഞ്ഞു കൊടുക്കണം. ഉപേക്ഷിച്ചു പോയതെങ്കിലും പ്രിയ ഭര്‍ത്താവേ, നിങ്ങള്ക്ക് വേണ്ടി അഞ്ചു നേരവും കണ്ണീരോടെ ഞാന്‍ പ്രാര്‍ത്ഥിക്കാറുണ്ട്.എവിടെയാണെങ്കിലും സമാധാനവും സന്തോഷവും നല്‍കണേ എന്ന്, എന്നെക്കാള്‍ നല്ലൊരു പങ്കാളിയെയും നല്‍കണേ എന്ന്. ഇന്നുവരെ നിങ്ങളെ മനസ്സിന്റെ വിദൂര കോണില്‍ പോലും ശപിച്ചിട്ടില്ല. അതുമാത്രമാണെന്റെ സമാധാനവും. ജീവിച്ചിരിക്കുന്നോ എന്ന് പോലും എനിക്കറിയാത്ത നിങ്ങള്‍ പാതിവഴിയിലെവിടെയോ വെച്ചു മരണത്തിലൂടെയല്ലാതെ കുഞ്ഞു നഷ്ട്ടപ്പെട്ട ഒരമ്മയുടെ വേദനയാണെനിക്ക് തരുന്നത്. ഇല്ല, നിങ്ങളൊരു മിഥ്യയല്ല. എന്റെ ആത്മാവാണ്, അല്ലെങ്കില്‍ എന്റെ ആത്മാവിന്റെ ആജീവനാന്ത വേദനയാണ്.

പറഞ്ഞത് പോലെ പിറ്റേ ദിവസം ഇന്റര്‍വ്യൂവിനു പറഞ്ഞ ആള്‍ പത്തു മണിയായപ്പോള്‍ വന്നു. ഞാന്‍ അ ഡ്രസ് പറഞ്ഞു കൊടുത്തു. അയാള്‍ കീര്‍ത്തി സെന്ടരിനടുത്തു വന്നു. അയാള്‍ വന്ന കാറില്‍ കയറാന്‍ ആവശ്യപ്പെട്ടു. ഫ്രണ്ട് സീറ്റില്‍ കയറാന്‍ മടിയുണ്ടായിരുന്നു. കോടതിയില്‍ പോകുമ്പോള്‍ സീനിയരിനോടൊപ്പം മുന്‍ സീറ്റി ലിരുന്നിട്ടുണ്ട്, പക്ഷെ അതെന്റെ കൂട്ടുകാരന്റെ അച്ഛനായിരുന്നു. പിന്നെ ഭര്‍ത്താവിനോടോപ്പമാല്ലാതെ ആകെ യാത്ര ചെയ്തത് ഒരിക്കല്‍ ഷിബുവിന്റെ കാറിലാണ്, നിന്നെ പുറകിലിരുത്തി വണ്ടി ഓടിക്കാന്‍ ഞാന്‍ നിന്റെ ഡ്രൈവറല്ലെന്നും എന്റെ ഉമ്മയും പെങ്ങളുമെല്ലാം കാറിന്റെ മുന്‍ സീറ്റില്‍ തന്നെയാ ണിരിക്കുന്നതുമെന്നെല്ലാം വിശദീകരിച്ച ശേഷമാണ് അന്നങ്ങിനെ യാത്ര ചെയ്തത്.

എന്റെ മടി കണ്ട അയാള്‍ വിശദീകരിച്ചു, ഇവിടെ പിന്സീട്ടിലിരുന്നു യാത്ര ചെയ്താല്‍ പ്രൈവട് ടാക്സി എന്ന പേരില്‍ പോലീസ് പിടിക്കും. എന്തായാലും കാറില്‍ കയറി. അയാള്‍ അടുത്തു തന്നെയുള്ള ഏതോ ഷോപ്പിംഗ് മാളില്‍ കാര്‍ പാര്‍ക്ക് ചെയ്തു. പിന്നീട് മനസ്സിലായി, അത് ലാംസി പ്ലാസ ആയിരുന്നു, അതിനു ശേഷം ഞാന്‍ ആ സ്ഥലം കണ്ടിട്ടില്ല.

ഒന്നാം നിലയിലുള്ള ഒരു റസ്റ്റോറനടിന്റെ ഒഴിഞ്ഞ കോണിലിരുന്നു സംസാരിക്കാന്‍ തുടങ്ങി. കൂട്ടത്തില്‍ ഐസ്ക്രീമും ഓര്‍ഡര്‍ ചെയ്തു. ഞാന്‍ ജോലിയെക്കുറിച്ചറിയാനുള്ള ആകാംക്ഷയിലിരുന്നു. അയാള്‍ സംസാരിക്കാന്‍ തുടങ്ങി. അയാള്‍ക്ക്‌ യു.എ.ഇ യില്‍ പലയിടത്തായി രണ്ടു മൂന്നു ക്ലിനിക് ഉണ്ട്. ഒരുപാട് സ്റ്റാഫ് ഉണ്ട്, മക്കള്‍ രണ്ടു പേരും ഇവിടെ മെഡിക്കല്‍ വിദ്യാര്‍ത്ഥികളാണ് എന്നിങ്ങനെ പോയി സംഭാഷണം.

ഇടയ്ക്ക് കയറി ഞാന്‍ ചോദിച്ചു, സാറെന്താ സ്പെഷ്യലൈസ് ചെയ്തതെന്ന്, "ഞാനോ, ഞാന്‍ വെറും ബി.എ. കാരനാണ്", ഹോസ്പിറ്റല്‍ നടത്താന്‍ ടോക്ട്ടരോന്നും ആകണ്ട, കേസ് നടത്താന്‍ വക്കീലുമാകണ്ട, ഇവിടെ, കാശുണ്ടായാല്‍ മതി. ഡോക്ട്ടരെയും വക്കീലിനെയുമെല്ലാം വിലക്കെടുത്തു നടത്തിക്കും, അത്ര തന്നെ.

അയാള്‍ കുടുംബ പശ്ചാത്ത ലത്തിലേക്ക് കടന്നു, കൊടുങ്ങല്ലൂരിലെ പ്രശസ്തമായ കുടുംബമാണ് തന്റെതെന്നും ഭാര്യ ആള് ശരിയല്ലെന്നും അതുകൊണ്ട് അവരെ ഡിവോര്സ് ചെയ്യുകയാനെന്നുമൊക്കെ കഥ നീണ്ടു പോയി. പിന്നെ ഭാര്യയുടെ കാമുകനിലെക്കും കടക്കുന്നത്‌ കണ്ടപ്പോള്‍ ജോലി കിട്ടിയില്ലെങ്കിലും വേണ്ടില്ല എന്നോര്‍ത്തു ഞാന്‍ പറഞ്ഞു, "അന്യരോട് സ്വന്തം ഭാര്യയെ കുറ്റം പറയുന്നത് അള്ളാഹു അങ്ങേയറ്റം വെറുക്കുന്ന ഒന്നാണ്".

പക്ഷെ തന്നോടിത്‌ പറഞ്ഞേ മതിയാകൂ. ഇയാള്‍ എന്താണ് ഉദ്ദേശിക്കുന്നതെന്ന് ഒരു പിടിയും കിട്ടാതിരുന്ന ഞാന്‍ സഹികെട്ട് പറഞ്ഞു, താങ്കളുടെ കൂട്ടുകാരന്‍ പറഞ്ഞ ജോലി ഇതുവരെ പറഞ്ഞില്ല, "അത് തന്നെയാ പറഞ്ഞു വരുന്നത്, അവനെന്നോട് പറഞ്ഞു, നിനക്ക് പറ്റിയ ഒരു പെണ്ണിനെ ഞാന്‍ കണ്ടിട്ടുണ്ട്, ദുബായിലാണ്, അതിനു വേണ്ടിയാ കാണാന്‍ വന്നത്, എനിക്കിഷ്ട്ടമായി, ഈ വേഷമൊക്കെ മാറ്റി ഇത്തിരി മോഡേന്‍ ആയാല്‍ മതി.

പെട്ടെന്ന് എന്തുത്തരം പറയണമെന്ന് പിടികിട്ടിയില്ല. എന്നാലും പറഞ്ഞു, ഇപ്പോഴെനിക്ക്‌ കല്യാണം കഴിക്കാനുള്ള മാനസികാവസ്ഥയല്ല.പിന്നീടാലോചിക്കാം. അയാള്‍ ഉപദേശിക്കാന്‍ തുടങ്ങി, കഴിഞ്ഞു പോകുന്ന പ്രായത്തെ പറ്റി, പലരുടെയും അനുഭവത്തെ പറ്റിയൊക്കെ. ഇനി ഒരേ ഒരു വഴിയേയുള്ളൂ."താങ്കള്‍ക്കു എന്നെ പറ്റി ഒന്നും അറിയില്ലല്ലോ, എനിക്ക് മാരകമായ ഒരു അസുഖമുണ്ട്, പിന്നെ അതിനെ കുറിച്ചു അറിയാവുന്ന രീതിയിലെല്ലാം വിശദീകരിച്ചു".

ആദ്യമൊക്കെ പ്രശ്നമില്ല, ഞാന്‍ ചികില്സിച്ച്ചോളാം എന്നൊക്കെ പറഞെങ്കിലും ഞാന്‍ കൂടുതല്‍ വിശദീകരിച്ചപ്പോള്‍ അയാള്‍ പതുക്കെ ഒഴിഞ്ഞു മാറി. എന്നെ എന്റെ സ്ഥലത്ത് കൊണ്ട് വന്നിറക്കി. ആരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല. കാണുന്നവരോടൊക്കെ ഭര്‍ത്താവ് അടുത്തില്ല, ദല്‍ഹിയിലാണ്, ടൈവോഴ്സിയാണ്, ഒറ്റയ്ക്കാണ് എന്നെല്ലാം പറഞ്ഞതിന്റെ ഫലമാണ് അനുഭവിച്ചത്. നുണ പറയാനുള്ള വിഷമം കൊണ്ടാണ് അങ്ങിനെയൊക്കെ തന്നെ പറഞ്ഞത്, എന്തായാലും ഞാന്‍ ഒരു കാര്യം തീരുമാനിച്ചു, ഇനി എങ്ങോട്ടും സി.വി. അയക്കുന്നില്ല.

Monday, October 11, 2010

കരാമ - ഹോര്‍-ല്‍-അന്‍സ്

അങ്ങിനെ മനസ്സില്ലാ മനസ്സോടെ ഉറക്കം നഷ്ടപ്പെട്ട വിഷമത്തില്‍ അല്‍ അത്താര്‍ സെന്ററിലേക്ക് നടന്നു. അവിടെ ഒറ്റ മലയാളികളെയും കണ്ടില്ല. സമാധാനമായി, ഞാന്‍ ആശ്വസിച്ചു. ഓരോ കടയ്ക്ക് മുന്നില്‍ നിന്നും ഫിലിപ്പീനീ പെണ്‍കുട്ടികള്‍ സ്നേഹത്തോടെ ക്ഷണിച്ചു കൊണ്ടേയിരുന്നു. പക്ഷേ അകത്തുളള സാധനങ്ങളുടെ ഉപയോഗം അറിയാത്തതിനാല്‍ ക്ഷണം സ്നേഹപുര്‍വ്വം നിരസിച്ചു, മുന്നോട്ടു നടന്നു, ഇന്റര്‍നെറ്റ്‌ കഫേയിലെത്തി. അവിടെയുണ്ടായിരുന്ന ചൈനകാരനും നന്നായി ചിരിച്ചു. എനിക്കൊരു കമ്പ്യൂട്ടര്‍ തന്നു. ഞാന്‍ ആദ്യം മെയില്‍ ചെക്ക്‌ ചെയ്തു.

ശിവറാമിന്റെ മെയില്‍ ഉണ്ടായിരുന്നു. അദ്ദേഹം ആഫ്രിക്കയിലാണത്രേ. എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ വിളിക്കാനായി നമ്പര്‍ എഴുതിയിട്ടുണ്ട്. ശിവറാമും ആവര്ത്തിച്ചെഴുതി, ഗള്‍ഫ് ന്യൂസ്‌ നോക്കണം, സി.വി. അയക്കണം എന്നൊക്കെ. ഒന്നുരിയാടാന്‍ പോലുമാരുമില്ലാതെ ഡല്‍ഹിയില്‍ എല്ലാം തകര്‍ന്നു കരഞ്ഞു തളര്‍ന്ന നാളുകളില്‍ അക്ഷരങ്ങളിലുടെ ആശ്വാസവാക്കുതിര്‍ക്കാന്‍ ടൈസ് ഓഫ് ഇന്ത്യ തന്ന സുഹൃത്താണ് ശിവറാം. സ്വാര്‍ത്ഥത മാത്രം കണ്ടു ശീലിച്ച്ച എന്‍റെ ചുറ്റുപാടുകള്‍ക്കുള്ളില്‍ മനുഷ്യത്വത്തിനും അര്‍ത്ഥമുണ്ടെന്നു എന്നെ പടിപ്പിച്ച എന്‍റെ ഒരേയൊരു സുഹൃത്ത്.

ശിവരാമിന് മറുപടി എഴുതി. രണ്ടു മുന്ന് അഡ്രസിലേക്ക് സി.വി.അയച്ചു. തിരിച്ചു പോരാന്‍ ഒരുങ്ങിയപ്പോള്‍ കീര്‍ത്തി സെന്ററിലേക്കുള്ള ചെറിയ ഗേറ്റ് കാണുന്നില്ല. പകരം കണ്ട ഗേറ്റിലൂടെ ചെന്നപ്പോള്‍ എത്തിയത് ആലുക്കാസും സ്കൈ ജയൂവല്ലരിയും ഒക്കെയുള്ള ഒരു കെട്ടിടത്തില്‍. എന്തായാലും നിറയെ മലയാളികള്‍ ഉണ്ട്. നില്‍ക്കണോ വേണ്ടേ എന്ന് സംശയിച്ചു നില്‍ക്കുമ്പോള്‍ "സക്കീന എപ്പോ വന്നു, ആരും പറഞ്ഞില്ലല്ലോ" എന്നൊരു ചോദ്യം. നോക്കിയപ്പോ, സലാമിക്കയുടെ സാജുവാണ്. "നാട്ടിലാരോടും പറഞ്ഞില്ല",
"ആരെയും കണ്ടില്ലേ?"
ഇല്ല.
"സാജു, ഞാന്‍ കീര്‍ത്തി രസ്റൊരന്റിന്റെ മുകളിലാണ് താമസിക്കുന്നത്. അങ്ങോട്ടുള്ള വഴി തെറ്റി വന്നതാ ഇവിടെ, ഒന്ന് വഴി പറഞ്ഞു തരാമോ?"
സാജു വഴി കാണിച്ചു തന്നു, പോരാന്‍ നേരം അപ്പുറത്തെ ചാച്ചൂസും ഇപ്പുറത്തെ ദിര്‍ഹം ട്ട്രീയും കാണിച്ചു തന്നിട്ട് പറഞ്ഞു, ഇത് നമ്മുടെ കടകളാണ്, എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ വന്നോളൂ, അളിയന്‍ അകത്തുണ്ട്.
ഇതിനിടയില്‍ നല്ലൊരു ടോപ്പ് കണ്ണില്‍ പെട്ടിരുന്നു, അടുത്തുള്ള മറ്റൊരു കടയില്‍, അതൊന്നു നോക്കാനോരുങ്ങുംബോഴാണ്, ചോദ്യം വന്നു പെട്ടത്. ഇനി ടോപ്പും വേണ്ട, കൊട്ടും വേണ്ട,ഉള്ള നേരത്തെ സ്ഥലം വിടാമെന്ന് കരുതി പറഞ്ഞു തന്ന വഴിയിലൂടെ നേരെ മുറിയില്‍ എത്തി.

തിരിച്ചു വന്നപ്പോള്‍ സമയം രണ്ടു മണി. കീര്‍ത്തിയിലെ നമ്പര്‍ മിനാക്ഷി തന്നിട്ടുണ്ടായിരുന്നു. ഊണ് ഓര്‍ഡര്‍ ചെയ്തു. റഫീഖ് ചിരിച്ചുകൊണ്ട് ഊണുമായെത്തി. ഇനിയോന്നുറങ്ങണം സ്വൈര്യമായി. ഉറങ്ങാന്‍ കിടന്നു, പക്ഷേ മീനാക്ഷി നേരത്തെ എത്തി. റൂം കാണാന്‍ ആളുകള്‍ വരുന്നുണ്ടത്രേ. ആദ്യം വന്നത് ഷേര്‍ലി ആണ്. ഒരു കസിനും കൂടെ ഉണ്ടായിരുന്നു, ഫൈനലൈസ് ചെയ്തു പോയി, അരമണിക്കൂര്‍ കഴിഞ്ഞു വീണ്ടും വന്നു, ലഗ്ഗെജോക്കെ ആയിട്ട്. വൈകിട്ട് ആയപ്പോഴേക്കും ജൂഡി വന്നു. അവര്‍ ഒരേ ബെഡിന്റെ താഴെയും മുകളിലുമായി. ആ ആത്മബന്ധത്തില്‍ ചിരിച്ചു, വര്‍ത്തമാനം പറഞ്ഞു, കുട്ടുകാരികളായി. ഞാന്‍ എന്‍റെ ആത്മ പാതിയെത്തുന്നതും കാത്തു താഴത്തെ ബെഡില്‍ കണ്ണും തുറന്നു കിടന്നു.

നാസരിക്കയെ വിളിച്ചു സാജുവിനെ കണ്ട വിവരം പറഞ്ഞു.
"ആഹാ, സാജുവിനെ മാത്രമേ നീ കണ്ടുള്ളൂ, ചാച്ചൂസിന്റെ അകത്തു കയറിയില്ലേ, അക്കരത്തെ നിഷാദും ഇക്കരത്തെ സമീറും എല്ലാവരും അവിടെ ഉണ്ട്, അതാണ്‌ കരാമ സെന്റെര്‍, അതിന്റെ തൊട്ടു പുറകിലാണ് മിസിരി അമ്മായി താമസിക്കുന്നത്, നിനക്കൊന്നു പോകാമായിരുന്നില്ലേ".
പോന്നു നാസറിക്കാ, ഈ, അമ്മായിമാരേം എളാപ്പമാരേം ഒന്നും കാണാതിരിക്കാനാ ഞാന്‍ നാട്ടീന്നു പോന്നത്. ഒരു "എസ്കെപിസം" അല്ലെങ്കില്‍ ഒരു "അസൈലം".
"നിന്റെ ഇഷ്ടം". ഞാന്‍ മൂടിപ്പുതച്ച്ചു കിടന്നുറങ്ങി.

പിറ്റേന്ന് വന്ന സിത്താര മീനാക്ഷിയോടൊപ്പം കൂടി. ഇവരെല്ലാവരും ജോലി വിസയില്‍ വന്നവരായതിനാല്‍ പിറ്റേന്ന് മുതല്‍ ജോലിക്ക് പോകാനും തുടങ്ങി. അവസാനം ആനിയെത്തി, ഞാന്‍ ഒറ്റയ്ക്കല്ലെന്നു വിളിച്ചറിയിച്ചുകൊണ്ട്.

ഗള്‍ഫ് ന്യൂസ് വാങ്ങലും സി.വി അയയ്ക്കലും മുറയ്ക്ക് നടന്നു കൊണ്ടേയിരുന്നു. ഇതിനിടെ അയച്ച സി.വി കളില്‍ നിന്ന് ചിലരൊക്കെ ഇന്റര്‍വ്യൂവിനു വിളിക്കാനും തുടങ്ങി. ആദ്യം വിളിച്ചത് ഹോര്‍-ലാന്സില്‍ അബൂഹൈല്‍ സെന്ടരിനടുത്തുള്ള ഒരു പാലസ്തീനിയുടെ ഓഫീസില്‍ നിന്നുമാണ്. പിറ്റേ ദിവസം രണ്ടു മണിയായപ്പോള്‍ നാസറിക്ക വന്നു. ഓഫീസിലെത്തി, കാര്യമായൊന്നും ചോദിച്ചില്ല. ഒരു സ്ത്രീയാണ് അഭിമുഖം നടത്തിയത്, ബോസ് അമേരിക്കയിലാണത്രെ. അടുത്തയാഴ്ച വരും, സി.വി. അയച്ചു കൊടുത്തിരുന്നു, ഓഫീസില്‍ വന്നു ട്രെയിനിംഗ് ചെയ്തോളാന്‍ പറഞ്ഞിട്ടുണ്ട്, വിസയെല്ലാം വന്നിട്ട് ശരിയാക്കാം എന്നൊക്കെ പറഞ്ഞു.

തിരിച്ചു പോരാനൊരുങ്ങുമ്പോള്‍ അവിടെയുണ്ടായിരുന്ന ഒരു ജോലിക്കാരന്‍ പരിചിത ഭാവത്തില്‍ ചിരിക്കുന്നു. എനിക്ക് മനസ്സിലായില്ല."കുട്ടിക്കെന്നെ ഓര്‍മ്മയുണ്ടോ. ഞാന്‍ തന്നെ ആപ്ടെക്കില്‍ വെബ് ഡിസൈനിംഗ് പഠിപ്പിച്ചിട്ടുണ്ട്.

വെബ് ഡിസൈനിംഗ് എന്ന പേരില്‍ ആപ്ടെക്കിലും എറണാകുളത്തെ ഒട്ടു മിക്ക കമ്പ്യൂട്ടര്‍ സെന്ററിലും പോയി ഫ്ലാഷും ഡ്രീം വീവറും ഇ.എക്സ്. നെക്സ്റ്റ് ജനരേഷനും ടാലിയുടെ എല്ലാ വേര്ഷനും പഠിച്ചു എന്നതല്ലാതെ അതിലൊന്ന് പോലും ഓര്‍മയില്ല, പിന്നല്ലേ സാറിനെ ഓര്‍ക്കുക. എന്തായാലും സാരെന്നോട് പറഞ്ഞു, കുട്ടി ഇവിടെ ജോലിക്ക് വരണ്ട. ഉള്ള നേരത്തെ സ്ഥലം വിട്ടോ, ഇതിന്റെ ഉടമസ്ഥന്‍ ഒരു പാലസ്തീനിയാണ്, ഞാന്‍ ഇവിടെ കുടുങ്ങി ഇരിക്കുകയാണ്. എന്റെ പാസ്പോര്‍ട്ട് അവന്റെ കയ്യിലാണ്, അത് കിട്ടാന്‍ വേണ്ടിയാണ് ഇവിടെ കഴിയുന്നത്‌.

ഞാന്‍ യാത്ര പറഞ്ഞു പോന്നു, നാസരിക്കയോട് വിവരം പറഞ്ഞു.
"പാലസ്തീനി എങ്ങിനെയുമാകട്ടെ, നീ നാളെ തുടങ്ങി അവിടെ പോയി ഇരുന്നോ, ഇവിടുത്തെ അക്കൌണ്ടിംഗ് രീതി നാട്ടിലെത് പോലെയല്ല. അറ്റ്‌ ലീസ്റ്റ് അത് പടിച്ചെടുക്കാമല്ലോ, പാസ്പോര്‍ട്ട് കൊടുക്കാതിരുന്നാല്‍ മതി". അക്കൌണ്ടിങ്ങും കോസ്റ്റു അക്കൌണ്ടിങ്ങുമെല്ലാം പടിച്ചിട്ടുന്ടെന്നതല്ലാതെ അതിന്റെ എ, ബി, സി,ഡി, അറിയില്ല, അതിനാല്‍ ആ ഐഡിയ എനിക്കും നല്ലതായി തോന്നി.

അങ്ങിനെ പിറ്റേ ദിവസം മുതല്‍ അവിടെ പോയി തുടങ്ങി. അവിടെ റ്റാലിയോന്നുമില്ലായിരുന്നു. ഖ്യുക്ക് ബുക്കും പീച് ട്രീയുമാണ്. പാസ്പോര്‍ട്ട് കൊടുത്ത് കുടുങ്ങി പോയ വേറൊരു ഫിലിപ്പീനി മദ്യവയസ്കയാണ് അടുത്തിരുന്നു ജോലി ചെയ്യുന്നത്. അവര്‍ ചിലതൊക്കെ പഠിപ്പിച്ചു തന്നു, പിന്നെ അവിടെയും ഇവിടെയും കുത്തി പഠിച്ചു കൊണ്ടിരുന്നു. അതിനിടയില്‍ അവര്‍ അവരുടെ കഥ പറഞ്ഞു കരഞ്ഞു, ഭര്‍ത്താവുപെക്ഷിച്ച്ചു, രണ്ടു മക്കളുണ്ട്, അവരെ വളര്‍ത്താനാണ് കഷ്ട്ടപ്പെട്ടു ഇവിടെ വന്നിരിക്കുന്നത്.

ഞാന്‍ കേട്ടുകൊണ്ടിരുന്നു, അതല്ലാതെ എനിക്കെന്തു ചെയ്യാനാകും. ലോകത്തിലെവിടെ പോയാലും മാറ്റമില്ലാതെ തുടരുന്ന അവസ്ഥയാണല്ലോ നമ്മുടെ സ്ത്രീത്വതിന്റെതെന്നൊക്കെ പറയണമെന്നുണ്ടായിരുന്നു, പിന്നെ എന്റെ കവിതയും ചോല്ലാമായിരുന്നു, മലയാളിയായിരുന്നുവെങ്കില്‍. മിണ്ടാതിരുന്നു.

രണ്ടു മൂന്നു ദിവസം കരാമ-ഹോര്‍ ലാന്‍സ് യാത്ര തുടര്‍ന്നതിനാല്‍ ബസ്സില്‍ യാത്ര ചെയ്യുന്നതും ടിക്കട്ടെടുക്കുന്നതുമൊക്കെ പഠിച്ചു, പീച് ട്രീയും ക്യുക്ക് ബുക്കുമൊന്നും പഠിച്ചില്ലെങ്കിലും. വീണ്ടും വീണ്ടും ഇന്ടര്‍വ്യൂവിനുള്ള ക്ഷണം കിട്ടികൊണ്ടിരുന്നതിനാല്‍ ആ ജോലി തല്‍കാലം ഉപേക്ഷിച്ചു ഒരാഴ്ച കഴിഞ്ഞു അമേരിക്കയിലായിരുന്ന പലസ്തീനി ഒഫരുകളുടെ നീണ്ട പട്ടികയുമായി മെയില്‍ അയച്ച്ചുവെങ്കിലും ആ ഭാഗത്തേക്ക് പിന്നീട് തിരിഞ്ഞു നോക്കിയില്ല

Sunday, August 8, 2010

ഗള്‍ഫ്‌ ന്യൂസ്‌

ദുബായില്‍ എത്തുന്ന ഏതൊരു പ്രവാസിയും കടന്നു പോകേണ്ട ആദ്യത്തെ പടിയാണ് , "ഗള്‍ഫ്‌ ന്യൂസ്‌ ” എന്ന യു .എ .ഇ ദേശീയ ദിനപത്രം. പിറ്റേ ദിവസം നാസറിക്ക വിളിച്ചു പറഞ്ഞു , വിസിറ്റ് വിസയിലെ ഓരോ ദിവസവും പ്രധാന പെട്ടതാണ് , ഉറങ്ങി നശിപ്പിക്കരുത് . താഴെ ഗ്രോസറിയില്‍ ഗള്‍ഫ്‌ ന്യൂസ്‌ കിട്ടും . പേര് കേട്ടാല്‍ തോന്നും ഇതേതോ അറബിക്കടയാണെന്ന് , തെറ്റി . അതെല്ലാം നമ്മുടെ മലയാളികളുടെ സാമ്രാജ്യമാണ്‌ . വളരെ അപൂര്‍വ്വമായി ഇറാനികളെയും കാണാം . അവിടെ ഉപ്പു മുതല്‍ ഞൊട്ടാഞൊഡിയന്‍ വരെ കിട്ടും. ഞൊട്ടാഞ്ഞൊടിയനെന്നാല്‍ നമ്മുടെയെല്ലാം കാടുകളിലുണ്ടാകുന്ന ഒരു തരം മധുരമുള്ള പഴമാണു.

അറബിനാടെന്നാല്‍ മരുഭൂമിയാണെന്നും അവിടെ ഒട്ടകങ്ങളും കാരക്കമരങ്ങളും വരിവരിയായും നിരനിരയായും കാണുമെന്നെല്ലാം പാടിയത് പണ്ട്. ഇപ്പോള്‍ കപ്പങ്ങയും കദളിപ്പഴവും ഞാലിപ്പൂവനുമെല്ലാം അട്ടിയട്ടിയായും കുലകുലയായും കിടക്കുന്ന ജെ-മാറ്ട്ടും ലുലുവുമെല്ലാമാണിവിടെ.

അങ്ങിനെ കുളിച്ചു സുന്ദരിയായി താഴെ ഗ്രോസറിയിലെത്തി. ഗള്‍ഫ് ന്യൂസ് കണ്ടില്ല. നോക്കി നടന്നപ്പോള്‍ ആദ്യം കിട്ടിയത് സ്റ്റരോബറി മില്‍ക്ക് ആണു. മൂന്നു നാലു വര്‍ഷങ്ങള്‍ക്ക് ശേഷം അതിനെ കണ്ട സന്തോഷത്തില്‍ ആ റാക്കില്‍ കണ്ട മൂന്നും മറ്റാരും എടുക്കും മുംബേ എടുത്തു മാറ്റി വെച്ചു.സൗദിയിലെ സമ്പാദ്യമാണു സ്റ്റ്രോബറി മില്‍ക്കിനോടും മക് ടോനാല്ട് ചിക്കനോടുമുള്ള കൊതി. കടക്കാരനോടു ചോദിച്ചു, "Do you have Gulf News Daily”?"
മോള്‍ക്കെത്ര എണ്ണം വേണം. അയാള്‍ തിരിച്ചു ചോദിച്ചു. മലയാളത്തില്‍ പറഞ്ഞാല്‍ പോരേ? മലയാളികളെ കണ്ടാല്‍ അറിയില്ലേ? മീനാക്ഷിയുടെ റുമില്‍ പുതിയതാണല്ലേ? അയാള്‍ കുശലാന്വെഷണം തുടങ്ങി. നാടെവിട്യാ? വീടെവിട്യാ? വിട്ടില്‍ ആരൊക്കെയുണ്ട്? ഭറ്ത്താവെവിടെ? എന്ത് ചെയ്യുന്നു? വിസിറ്റിലാണോ?
എംബ്ലോയ്മെന്റിലാണോ?" "ദുബായില്‍ ഒരു ന്യൂസ് പേപ്പറ് കിട്ടണമെങ്കില്‍ ഇതെല്ലാം പറയണോ? എനിക്ക് വേണ്ട". "ഇല്ല തരാം". അങ്ങിനെ ഗള്‍ഫ് ന്യൂസും ചുമന്നു റുമില്‍ എത്തി. വാര്‍ത്തകള്‍ വായിക്കാനല്ല . ജോലി തേടുന്നവര്‍ക്കുള്ള പരസ്യം നോക്കാന്‍ . ഈ പരസ്യങ്ങള്‍ രണ്ടു വിഭാഗമുണ്ട് . ഒന്ന് , അപ്പൊയിന്ടുമെന്‍സ് എന്ന തൊലി വെളുത്ത അല്ലെങ്കില്‍ വരേണ്യ വര്‍ഗത്തിന് വേണ്ടിയുള്ളത് , രണ്ടു , ദുബായ് എയര്‍പോര്‍ട്ടിലെ ടെര്‍മിനല്‍ 2 വിലുടെ എത്തുന്ന താഴ്ന്ന വര്‍ഗത്തിനുള്ളത് .

ആദ്യം അപ്പോയിന്റ്മെന്റ്സ് തുറന്നു. ആഹാ, എത്ര വേക്കന്‍സി അള്ളാ, ദുബായില്‍ ,കണ്ണു തള്ളിപ്പോയി.പിന്നെയല്ലേ അറിഞ്ഞത് അതെല്ലാം വെള്ളക്കാര്‍ക്ക് ഉള്ളതാണെന്ന്. അപ്പോയിന്റ്മെന്റ്സ് വിഭാഗത്തിലെ ജോലികളെല്ലാം അയ്യായിരം ദിര്‍ഹത്തിനു മുകളിലുള്ളതും പേരെടുത്ത കന്സല്ടന്റ്റ് കമ്പനികള്‍ പരസ്യം ഇടുന്നതുമായിരിക്കും . ഈ പരസ്യങ്ങളുടെ ഏറ്റവും വലിയ പ്രത്യേകത ഇവയ്ക്കെല്ലാം യോഗ്യതയുടെ മാനദണ്ഡം തൊലിയുടെ കളറോ രാജ്യതിര്‍ത്തിയോ ആണ് . മുകളില്‍ ഒരു വലിയ തലക്കെട്ട്‌ കാണാം . യു. സ്‌ /യു.കെ / ഓസ് / സ. ആ എടുക്കെട്ടട് ഒണ്‍ലി നീഡ്‌ ടു അപ്ലൈ . പിന്നെയാണ് യോഗ്യതാ പരിഞ്ജാനം . അന്നാണ് എനിക്കാദ്യമായി മനസ്സിലായത്‌ , വെള്ളക്കാരനും അറബിക്കുമിന്നും ബുദ്ടിയും ബോധവും തലയിലല്ല ,തൊലിയില്‍ തന്നെയാണെന്ന്.

പിന്നെ ക്ലാസ്സിഫൈട്സ് എന്ന സാധാരണ ക്കാരന്റെ തൊഴിലന്വേഷണ പംക്തി . ഇതില്‍ മിക്കവാറും തൊഴിലുടമകള്‍ ഇന്ത്യക്കാരോ , അതായത് മലയാളികളോ ആയിരിക്കും.പാവം ഞാന്‍ ക്ലാസിഫൈഡ്സ് തുറന്നു. ആദ്യം കിട്ടിയത് ഹൗസ് മെയ്ഡ്, ഡ്രൈവറ് പേജ്. വലിച്ചെറിയാന്‍ തോന്നി.

ആദ്യം നാസറിക്കയെ വിളിച്ചു, ഫോണ്‍ അറബിയിലെന്തോ പറയുന്നു. പിന്നെ സഞ്ജയിനെ വിളിച്ചു, അയാളൊരു ഹിന്ദി സുഹൃത്താണ്, “Don’t worry sakeena, there are good vacancies in classifieds also. You just note down the fax number or email id and give a miss call to me. Your cv is with me. I have modified it. I will send to all those numbers”.

ഞാനൊരു മൂന്നാല് നമ്പര്‍ നോട്ട് ചെയ്തു , മിസ്സ്‌ കാള്‍ ചെയ്തു , അന്നത്തെ ജോലി കുശാല്‍ . കൊടുത്ത നമ്പരെല്ലാം ഏതോ വക്കീലാപ്പീസിലെ ആയിരുന്നു . ഇനി ഭക്ഷണം കഴിക്കണം.താഴെ റസ്ടോറന്‍ടീന്നു വാങ്ങിക്കാന്‍ നാസറിക്ക പറഞ്ഞിരുന്നു.
റസ്ടോറന്‍ടില്‍ ചെന്നപ്പോള്‍ പച്ചേം പച്ചേം ഉടുപ്പിട്ട കാണാന്‍ നല്ല ചന്ദമുള്ള ഒരു പയ്യന്‍ വന്നു നിന്ന് ചിരിച്ചു . ഞാനും നന്നായി ചിരിച്ചു . എന്താ വേണ്ടെന്നു ചോദിച്ചു . എന്താ ഉള്ളതെന്ന് ഞാനും . മലയാള അക്ഷര മാലേലെ ആ എന്ന അപ്പത്തില്‍ തുടങ്ങി ഹ ഹല്‍വ വരെ അയാള്‍ ഒറ്റ ശ്വാസത്തില്‍ പറഞ്ഞപ്പോ ഞാന്‍ ഞെട്ടിപ്പോയി .

എന്തായാലും ദുബായില്‍ ഭക്ഷണത്തിനു ക്ഷാമമില്ലെന്ന് മനസ്സിലാക്കി ഞാന്‍ ഇടലി ഓര്‍ഡര്‍ ചെയ്തു . ഭക്ഷണം കഴിച്ചു അയാള്‍ക്ക്‌ ടിപ് കൊടുത്തപ്പോള്‍ അതിനുമറിയണം പേരും നാടുമെല്ലാം . എന്തായാലും ഭക്ഷണം കിട്ടിയ സന്തോഷത്തില്‍ ഞാനതെല്ലാം അങ്ങ് പറഞ്ഞു . അപ്പോഴേക്കും മണി പതിനൊന്നായി . ഇനിയൊരു ജോലിയുമില്ല . ഞാനും എന്‍റെ ബെഡ് സ്പേസും മാത്രം . കിടന്നുറങ്ങുക തന്നെ . ളുഹറായി അസറായി എന്നും പറഞ്ഞു തലേല് വെള്ളമൊഴിക്കാനും തല്ലിപ്പോളിക്കാനും ഉമ്മചിയില്ല , സമാധാനമായിട്ട് ഒരൊന്നന്നര ഉറക്കം ഉറങ്ങണം . ബെഡ് സ്പേസിനു നന്ദി പറഞ്ഞു ഞാന്‍ ഉറങ്ങാന്‍ കിടന്നു . പത്തു മിനിറ്റു കഴിഞ്ഞില്ല , നാസറിക്ക വിളിക്കുന്നു . “നീ എന്തെടുക്ക്വാ അവിടെ ? .
ഞാനോ ? ഞാനിവിടെ മുടിപ്പുതച്ച്ചു കിടന്നുറങ്ങാനോരുങ്ങുകയായിരുന്നു . “നീ ഗള്‍ഫ് ന്യൂസ്‌ വാങ്ങിയില്ലേ ?” ഉവ്വ് , “എന്നിട്ട് ,” ഞാന്‍ സഞ്ജയന് മിസ്കാള്‍ അടിച്ചു പറഞ്ഞു കൊടുത്തു നമ്പര്‍ എല്ലാം . “ആരാ സഞ്ജയ്‌ ?” എന്‍റെ ഒരു ഫ്രണ്ട് , “എവിടത്ത് കാരനാ ”? ബോംബെ കാരന്‍ . “കണ്ടിട്ടുണ്ടോ ?” ഇല്ല . “വേറെ ആരെങ്കിലുമുണ്ടോ മിസ്കാള്‍ അടിക്കാന്‍ ”. ഒരു സുടാനിയുടെ നമ്പര്‍ അറിയാം വിളിച്ചിട്ടില്ല . സുടാനിയേം ബോംബെ കാരനേം ഒക്കെ വിളിച്ചു , നാളെ അവര് കാണാന്‍ വരും , പിന്നെ കൂടെ കാറില്‍ കേറി പോയേക്കരുത്‌ , ഇത് നാടല്ല . ഓര്‍ത്തോ" .

ഇല്ല ഇക്ക , ഇക്കാക്കെന്നെ അറിയില്ലേ , എറണാകുളം , ഡല്‍ഹി ,മദ്രാസ്‌ ,ബാംഗ്ലുരോക്കെ അടിച്ചു പൊളിച്ചിട്ട്‌ ഒരാളും എന്നെ കൊണ്ടോയില്ല ,പിന്നല്ലേ സുഡാനി .

നീ ഒരു പണി ചെയ്യ് , ആ ഗള്‍ഫ് ന്യുസിലെ ക്ലാസ്സിഫൈട്സ് ഒന്ന് കൂടി നോക്കി ഇമെയില്‍ എടുത്തു കീര്തീടെ തൊട്ടടുത്ത്‌ അല്‍ അത്താര്‍ സെന്റര്‍ ഉണ്ട് , അവിടെ ഇന്റര്‍നെറ്റ്‌ കഫെ ഉണ്ട് , അതിലേക്കെല്ലാം സി വി അയയ്ക്കു , കെടന്നുറങ്ങാതെ. ശോ , ഒടുക്കത്തെ ഒരു ഗള്‍ഫ്‌ ന്യുസ് .

Sunday, August 1, 2010

ഗള്‍ഫ് എയര്‍

ഇന്ന് ആഗസ്ത് ഒന്ന്. സന്ദര്‍ശക വിസയില്‍ മുമ്പ് ദുബായ് കണ്ടിട്ടുണ്ടെങ്കിലും കുടുംബവിസയില്‍ സൌദിയില്‍ താമസിച്ചിട്ടുണ്ടെങ്കിലും അഞ്ചു വര്‍ഷം മുമ്പുള്ള ഒരു ആഗസ്ത് ഒന്നിനാണ് എന്‍റെ പ്രവാസ യാത്ര ആരംഭിക്കുന്നത്. പോകാന്‍ തിരുമാനിക്കുമ്പോഴും വിസ തരപ്പെടുത്തുമ്പോഴുമെല്ലാം
ഉമ്മ കാലില്‍ വീണ് പറഞ്ഞു, "മോളേ, ഇന്ന് നിന്റെ മോന് വാപ്പ മാത്രമേ ഇല്ലാതുള്ളൂ, അതിനു ഉമ്മയെ കുടി നഷ്ടപ്പെടുത്താനായി നീ ഈ യാത്ര പോകരുത്".
"ഇല്ലുമ്മാ, ഒന്നിന് മേല്‍ നുറായി വീഴുന്ന അപമാന ഭാരം സഹിച്ചു ഈ നാട്ടില്‍ നില്‍ക്കാനെനിക്ക് വയ്യ. ഞാന്‍ പോകുകയാണ്."
യാത്ര പറഞപ്പോള്‍ മുഖത്ത് പോലും നോക്കിയില്ല, ഉമ്മ. കൂടെ വിമാനത്താവളത്തിലേക്ക് വരാനൊരുങ്ങിയ സഹോദരങ്ങളെ വിലക്കുകയും ചെയ്തു. അടുത്തുള്ള എയര്‍ പോര്‍ട്ടിലേക്ക് യാത്രയായപ്പോള്‍ ഒരിക്കലും കരുതിയില്ല, ഈ യാത്ര ഇത്ര ഭയാനകമായിരിക്കുമെന്ന്.
അബുദാബി വഴി ദുബായിലേക്കുള്ള ഗള്‍ഫ് എയറിന്റെ വിമാനത്തിലായിരുന്നു, യാത്ര. രാത്രി പതിനൊന്നു മണിയോടെ അബുദാബിയിലെത്തി. യാത്ര ക്കരോടെല്ലാം ഒരു മുലയില്‍ വിശ്രമിക്കാന്‍ പറഞ്ഞു. വിശ്രമിച്ചു വിശ്രമിച്ചു മണി മുന്നായിട്ടും ദുബായിലേക്കുള്ള വിമാനമെത്തുന്നില്ല. വിമാനം റദദാക്കിയത്രേ. ഇനി ധൈര്യമായി വിശ്രമിക്കാം. കാത്തിരിപ്പിന്റെ വീര്‍പ്പുമുട്ടലില്ലല്ലോ. ഇതിനിടെ കുശലാന്വെഷണങ്ങളുമായി സൌഹൃദങ്ങളുമെത്തി. ദുബായിലെ ഒരു കമ്പനിയില്‍ ജോലിക്ക് പോകുന്ന കുറെ ആണ്‍കുട്ടികളും ലണ്ടനിലേക്ക് പോകുന്ന നേഴ്സായ ലിന്സിയുമായും പരിചയത്തിലായി.
ദുരെ നിരയില്‍ നിന്നും ഒരു വിദേശി സ്ത്രി കുറെ നേരമായി എന്നെ ശ്രദ്ധിക്കുന്നു. എവിടെയോ പരിചയമുള്ളത് പോലുണ്ട്. പക്ഷേ ലൊക്കേറ്റു ചെയ്യാന്‍ സാധിക്കുന്നില്ല. അവസാനം അവര്‍ അടുത്ത് വന്നു. "Yes Sakeena, you know me, we were there together in Shivananda Ashram"
ശരിയാണ്, നെയ്യാര്‍ ഡാമിലെ ശിവാനന്ദാശ്രമത്തില്‍ യോഗ പടിക്കാന്‍ പോയപ്പോള്‍ ഇവരുണ്ടായിരുന്നു, ഒരാഴ്ച്ച കൂടെ. അവര്‍ അഡ്രസും ഫോണ്‍നമ്പരും തന്നു ഒന്ന് കെട്ടിപ്പിടിച്ച്ചിട്ടു പോയി.
വിണ്ടും ഞങ്ങള്‍ വിശേഷങ്ങളിലേക്ക് തിരിഞ്ഞു. തമാശ പറഞ്ഞു, ചിരിച്ചു, ഇതിനിടെ ലിന്സിയുടെ വിമാനം വന്നു, പോയി. പാവം ഇതൊന്നുമറിഞ്ഞില്ല. അധികൃതരോട് പരാതി പറഞ്ഞപ്പോള്‍ ഉച്ചയ്ക്ക് രണ്ടു മണിക്കുള്ള അടുത്ത വിമാനത്തില്‍ കയറ്റി വിടാമെന്നുറപ്പ് നല്‍കി.
സാരമില്ല, നമുക്ക് കുറച്ചു നേരം കുടി വര്‍ത്തമാനം പറയാന്‍ കിട്ടുമല്ലോയെന്നു പറഞ്ഞു പുര്‍വ്വാധികം ശക്തിയോടെ ഞങ്ങള്‍ സംസാരിച്ചുകൊണ്ടേയിരുന്നു.
ഇതിനിടയില്‍ നേരം വെളുത്തു. ഒമ്പത് മണിയായി, പത്തു മണിയായി. ആരും പച്ചവെള്ളം പോലും തരുന്നില്ല. ആരോ പറഞ്ഞു, ബ്രേക്ക് ഫാസ്റ്റ് അറേഞ്ച് ചെയ്യുന്നുണ്ടെന്ന്. പല്ല് തേക്കാതെ, കുളിക്കാതെ, പാറിപ്പറന്ന മുടിയും ഉറക്കം ബാക്കി നില്‍ക്കുന്ന കണ്ണുകളുമായി അടുത്ത ക്യു, ബ്രേക്ക് ഫാസ്ടിനായി. ഉച്ചയ്ക്ക് ഒരു മണിയോടെ ഫാസ്റ്റു ബ്രേക്കായി. ഇതിനകം കുട്ടുകാരിക്ക് പോകാനുള്ള സമയമായി.കണ്ണീരോദെ ഞങ്ങള്‍ വിട പറഞ്ഞു.
അബുദാബിയില്‍ നിന്നും ദുബായിലേക്ക് ബസ്സിലോ കാറിലോ ഒന്നര മണിക്കൂര്‍ യാത്രയേയുള്ളൂ. പക്ഷേ വിസ ദുബായ് എയര്‍ പോര്‍ട്ടില്‍ നിന്നും ശേഖരിക്കണം.വിസയില്ലാതെ വിമാനത്താ വളത്തിനു പുറത്ത് കടക്കാനാവില്ല. കയ്യിലുണ്ടായിരുന്ന ചില്ലറ ദിര്‍ഹം അറിയാവുന്ന നമ്ബരിലെക്കെല്ലാം വിളിച്ചു തീര്‍ത്തിരുന്നു.
എന്തിനധികം, അവസാനം ഒരു നാല് മണിയോടെ ഗള്‍ഫ് എയറിലെ യാത്രക്കാരെയെല്ലാം എമിറേറ്റ്സിന്റെ ഒരു വിമാനത്തിലാക്കി ദുബായിലെത്തിച്ച്ചു. വിമാനത്താവലത്തിലെത്തി ബന്ധുവായ നാസറിക്കയെ വിളിച്ചു, അര മണിക്കുറിനകം നാസറിക്കയെത്തി. കരാമയില്‍ ഒരു ബെട് സ്പേസും ഉറങ്ങാനാവശ്യമായ സൌകര്യങ്ങളും ഏര്‍പ്പാടാക്കിയിട്ടുണ്ടായിരുന്നു. മിനാക്ഷിയാണ് വാതില്‍ തുറന്നത്. മിനാക്ഷി ബോംബെകാരിയാണ്. രണ്ടു നിലയുള്ള കുറെ കറുത്ത കട്ടിലുകളും മിനാക്ഷിയും ഞാനും മാത്രമേ അന്ന് ആ ഫ്ലാടിലുണ്ടായിരുന്നുള്ളൂ. നടുവൊന്നു നിവര്‍ത്തി ഇരിക്കാന്‍ പോലും കഴിയാത്തതാണോ മലയാളിയുടെ സ്വര്‍ഗമായ ദുബായിലെ അവസ്ഥ.
രാത്രി ഉറക്കം വന്നില്ല. കുഞ്ഞിന്റെ മുഖവും ഉമ്മച്ചിയുടെ വാക്കുകളും കാതില്‍ പ്രതിധ്വനിക്കുന്നു.